സാമ്പത്തിക മാന്ദ്യം: മാരുതി സുസുക്കി വില്‍പനയിലും വന്‍ ഇടിവ്

ന്യൂഡല്‍ഹി:ഇന്ത്യന്‍ വാഹന വിപണിയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഉത്പാദനം വെട്ടികുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവാണ്. ഓഗസ്റ്റ് മാസത്തിലെ കമ്പനിയുടെ വിറ്റുവരവിനെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി സുസുകി തന്നെയാണ് പുറത്തുവിട്ടത്.

മാന്ദ്യം കാരണം വന്‍കിട കമ്പനികള്‍ പോലും തങ്ങളുടെ ഉല്‍പ്പാദനം കുറക്കുകയാണ്. ഓഗസ്റ്റില്‍ മാരുതിയുടെ 1,06,413 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,58,189 കാറുകളുടെ വില്‍പ്പന നടന്നിരുന്നു. പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ 97,061 കാറുകള്‍ മാത്രമായി കുറഞ്ഞു.

മാരുതി ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളും തങ്ങളുടെ ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. ജൂലൈ മാസത്തില്‍ കമ്പനി ഉല്‍പാദനത്തില്‍ 25.15 ശതമാനത്തിന്റെ കുറവ് വരുത്തി. തുടര്‍ച്ചയായ ആറാം മാസമാണ് മാരുതി ഉത്പാദനത്തില്‍ കുറവ് വരുത്തുന്നത്.

ഇന്ത്യയിലെ വാഹന വില്‍പന ഏപ്രില്‍ മാസത്തില്‍ 17 ശതമാനത്തോളം കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് ഇന്ത്യയിലെ വാഹന വിപണി നേരിടുന്നത്.

ആള്‍ട്ടോ, വാഗണര്‍ പോലെയുള്ള ചെറിയ കാറുകളുടെ വിപണനയില്‍ 1.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 35,895 ചെറുകാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 10,123 ആയി കുറഞ്ഞു.മാരുതിയുടെ കോംപാക്ട് വിഭാഗം കാറുകളായ സ്വിഫ്റ്റ്, സെലാറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വിപണി 23.9 ശതമാനം ഇടിഞ്ഞു. 2018ല്‍ 71,364 കോംപാക്ട് കാറുകള്‍ വിറ്റുപോയപ്പോള്‍ ഇത്തവണ് 54,274 എണ്ണമായി കുറഞ്ഞു.

Top