കോഴിക്കോട്: പറയഞ്ചേരിയില്‍ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കിക്കൊന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഒക്ടോബര്‍ മൂന്നിന് രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കിയത്. ഗുരുതരമായി പരിക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അന്നുതന്നെ ചത്തിരുന്നു. പ്രദേശവാസികള്‍ സംസ്‌കരിച്ച നായയുടെ മൃതദേഹം പോലിസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മെഡിക്കല്‍ കോളജ് പൊലീസ് സന്തോഷ് കുമാറിനെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ പ്രിയപ്പെട്ട നായയായിരുന്നു.