താലിഡോമൈഡ് ഇരകളോട് ക്ഷമാപണം നടത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; 60 വര്‍ഷങ്ങള്‍ക്ക് ശേഷം

സിഡ്‌നി: അതീവ ഗുരുതരമായ കോഴയാരോപണം ഉയര്‍ന്നതിന് 60 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താലിഡോമൈഡ് ഇരകളോടും, അവരുടെ കുടുംബങ്ങളോടും ക്ഷമാപണം നടത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖലയിലെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിലാണ് ക്ഷമാപണം നടത്തുന്നതെന്നാണ് ആന്തണി ആല്‍ബനീസ് ബുധനാഴ്ച പാര്‍ലമെന്റില്‍ വിശദമാക്കിയത്. ഗര്‍ഭിണികള്‍ക്ക് രാവിലെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി നല്‍കിയ താലിഡോമൈഡ് മരുന്ന് ആഗോളതലത്തില്‍ അംഗവൈകല്യത്തോടെ കുഞ്ഞുങ്ങള്‍ പിറക്കുന്നതിന് കാരണമായി കണ്ടെത്തിയത് വലിയ രീതിയില്‍ വിവാദമായിരുന്നു. ഈ മരുന്ന് കഴിച്ചത് മൂലം ബാധിക്കപ്പെട്ടവരുടേയും അവരുടെ ബന്ധുക്കളേയും സാക്ഷികളാക്കിയായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്.

നേരിയ മയക്കം നല്‍കുന്ന വേദന സംഹാരിയായാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. 1950കളില്‍ ജര്‍മനിയിലാണ് ഈ മരുന്ന് നിര്‍മ്മിച്ചത്. വളരെ പെട്ടന്ന് തന്നെ മരുന്ന് മോണിംഗ് സിക്ക്‌നെസ് തടയാനുള്ള മാര്‍ഗമെന്ന നിലയില്‍ പ്രചാരം നേടി. എന്നാല്‍ ഉപയോഗം കൂടിയതിന് പിന്നാലെ ഗുരുതരമായ അംഗവൈകല്യങ്ങളുമായി കുഞ്ഞുങ്ങള്‍ പിറക്കുന്ന സംഭവങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. 1961ലാണ് ഈ മരുന്നിന്റെ അപകടങ്ങളേക്കുറിച്ച് ഗുരുതര പാര്‍ശ്വഫലങ്ങളേക്കുറിച്ചും പഠനങ്ങള്‍ വരുന്നത്. പിന്നാലെ വിപണിയില്‍ നിന്ന് ഈ മരുന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ അതിനോടകം പതിനായിരത്തിലധികം കുഞ്ഞുങ്ങള്‍ അംഗവൈകല്യങ്ങളുമായി ലോകമെമ്പാടും പിറന്നുവെന്നാണ് വിലയിരുത്തല്‍.

നഷ്ടപരിഹാരത്തിനും തങ്ങള്‍ക്ക് നേരിട്ട പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് ഇരകള്‍ പ്രതിഷേധിച്ചിരുന്നു. 1991ല്‍ കാനഡയിലാണ് താലിഡോമൈഡ് ഇരകള്‍ക്ക് ആദ്യമായി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 2010 ലണ്ടന്‍ ഇരകളോട് ക്ഷമാപണം നടത്തിയിരുന്നു.

മരുന്ന് മൂലം ബാധിക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം അവ്യക്തമാണെങ്കിലും 2020 മുതല്‍ ഇരകള്‍ക്കായി ഏര്‍പ്പെടുത്തിയ ധനസഹായത്തിനായി രജിസ്റ്റര്‍ ചെയ്തത് 140 പേരാണ്. 2019ല്‍ രാഷ്ട്രീയ നേതൃത്വം കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ രാജ്യത്തെ 20 ശതമാനം ഇത്തരം ആരോഗ്യമേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. നേരത്തെ മരുന്നിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന 61കാരി ഒരു ക്ഷമാപണത്തിന് കുടുംബത്തിന് അല്‍പമെങ്കിലും ശാന്തി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ രക്ഷിതാക്കള്‍ ജീവനോടെ ഉണ്ടായിരുന്ന സമയത്ത് ചെയ്യേണ്ടിയിരുന്നതാണ് ഈ ക്ഷമാപണമെന്നാണ് 61കാരി ട്രിഷ് ജാക്‌സണ്‍ പ്രതികരിക്കുന്നത്. ചില ഇരകള്‍ മരണപ്പെട്ടതിനാല്‍ അവര്‍ക്ക് രാജ്യത്തിന്റെ ക്ഷമാപണം കേള്‍ക്കാന്‍ പോലുമായില്ലെന്നും അവര്‍ പറഞ്ഞു.

Top