ബാറ്റിങ് വിരുന്നൊരുക്കി ഓസ്‌ട്രേലിയ; സ്മിത്തിന് ഇരട്ടസെഞ്ചുറി

പെര്‍ത്ത്: ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാംദിനം ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 403 റണ്‍സ് പിന്തുടരുന്ന ഓസീസ് അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 549 എന്ന നിലയിലാണ്.

ഇരട്ടശതകവുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും 181 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് ഇന്നിങ്‌സിന്റെ താരങ്ങളായത്.

മാര്‍ഷിന്റെ കരിയറിലെ ആദ്യ ടെസ്റ്റ് ശതകമാണിത്. ഇതോടെ ഓസ്‌ട്രേലിയ 146 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടി.

മൂന്നാം ദിവസം ആദ്യ സെഷനില്‍ ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച രീതിയില്‍ മത്സരിക്കാന്‍ സാധിച്ചില്ല.

28 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ മോയിന്‍ അലി പുറത്താക്കിയതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പിക്കുകയായിരുന്നു.

മാര്‍ഷും സ്മിത്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 301 റണ്‍സാണ് നേടിയത്. നേരത്തെ 2015ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 215 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പ് സ്മിത്തിന്റെ മികച്ച ടെസ്റ്റ് സ്‌കോര്‍.

390 പന്തില്‍ നിന്നായിരുന്നു സ്മിത്തിന്റെ 229 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ ആഷസ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കും.

ടെസ്റ്റ് അവസാനിക്കാന്‍ രണ്ടു ദിവസം ശേഷിക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കാനാകും നാളെ ഓസ്‌ട്രേലിയ തയ്യാറാകുക.

Top