കാന്‍ബെറ: ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയ ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ മന്ത്രിയെ പദവിയില്‍ നിന്നും നീക്കി. രാജ്യത്തിന്റെ ചീഫ് ലോ ഓഫിസര്‍ പദവിയില്‍ നിന്നാണ് മന്ത്രി ക്രിസ്റ്റിയന്‍ പോര്‍ട്ടറെ മാറ്റിയത്. പോർട്ടറെ നീക്കിയ നിർണായക പദവിയിലേക്ക് മിഷേലിയ ക്യാഷിയെ നിയമിച്ചു. ഇതോടെ അറ്റോർണി ജനറൽ പദവിയും പോർട്ടർക്ക് നഷ്‌ടമായി. അതേസമയം, വകുപ്പ് മന്ത്രിയായി അദ്ദേഹം സഭയിൽ തുടരുമെന്ന തീരുമാനത്തിനെതിരെ വിമർശനം ശക്തമായി.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് പോർട്ടറെ മാറ്റാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്
മോറിസൺ തീരുമാനിച്ചത്. വിമർശനങ്ങൾ നേരിട്ട മറ്റൊരു മന്ത്രിയെ ലിൻഡ റെയ്നോൾഡ്സിനെ പ്രതിരോധ വകുപ്പിൽ നിന്ന് നീക്കി.
പതിനേഴ് വയസ് പ്രായമുള്ളപ്പോൾ ഒരു വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പോർട്ടർ ബലാത്സംഗം ചെയ്‌തുവെന്നാണ് ആരോപണം. 1988ലാണ് സംഭവം ഉണ്ടായതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭയിൽ അംഗമായ ഒരു വ്യക്തി ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഓസ്‌ട്രേലിയൻ സർക്കാരിന് കളങ്കമായി തുടരുകയാണ്. എന്നാൽ തനിക്കെതിരായ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.
സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പാർലമെൻ്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തികൾക്കെതിരെയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കഴിഞ്ഞയാഴ്‌ച അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകും. പ്രശ്‌നങ്ങളും ആരോപണങ്ങളും ഞാൻ മനസിലാക്കുന്നില്ലെന്ന് സ്‌ത്രീകൾ അടക്കമുള്ള നിരവധി ഓസ്‌ട്രേലിയക്കാർ വിശ്വസിക്കുന്നുണ്ട്. ഇത് എന്നെ വളരെയധികം വിഷമിപ്പിക്കുന്ന കാര്യമാണെന്നും കാൻബെറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മോറിസൺ വ്യക്തമാക്കിയിരുന്നു.
സ്‌ത്രീകളോടുള്ള പാർലമെൻ്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാർത്തകൾ ദൃശ്യങ്ങൾ സഹിതം വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.