ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ടോസ് നേടി ബാറ്റേന്തിയ ഓസ്‌ട്രേലിയ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെ മികവിലാണ് ഓസ്‌ട്രേലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 204 പന്തിൽ ഒന്‍പത് ബൗണ്ടറികളടക്കം 108 റൺസാണ് ലബുഷെയ്ൻ അക്കൗണ്ടിലാക്കിയത്. മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 38 റണ്‍സെടുത്ത് നായകന്‍ ടിം പെയ്‌നും 28 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് പുറത്താവാതെ നില്‍ക്കുന്നത്.
പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും ഓസ്‌ട്രേലിയയ്ക്ക് നഷ്ടപ്പെട്ടു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ചു റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ താക്കൂറുമാണ് മടക്കിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരൻ നടരാജന്‍ രണ്ടു വിക്കറ്റ് നേടി.