സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ പരിക്കിന്‍റെ തിരിച്ചടി. ബ്രിസ്‌ബേനില്‍ നടക്കേണ്ട അവസാനത്തേതും നാലാമത്തേതുമായ ടെസ്റ്റില്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയേറ്റ പരിക്ക് കാരണമാണ് ബുമ്ര ടെസ്റ്റിൽ നിന്ന് പുറത്തായത്. നേരത്തെ പരിക്ക് കാരണം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മധ്യനിര ബാറ്റ്സ്‌മാന്‍ ഹനുമ വിഹാരിയും ബ്രിസ്‌ബേനില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര കൂടി പരിഗണിച്ചാണ് ബുമ്രക്ക് ബിസിസിഐ വിശ്രമം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബുമ്രയും പരിക്കേറ്റ് വിശ്രമിക്കുന്നതോടെ രണ്ട് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള മുഹമ്മദ് സിറാജ് ആകും ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസാക്രണം നയിക്കുക. ഇതേ പര്യടനത്തിനിടെ ഏകദിനത്തിലും ടി20യിലും അരങ്ങേറിയ ടി. നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിനും അവസരമൊരുങ്ങുമെന്നാണ് സൂചന. ഇരുവരേയും കൂടാതെ നവ്‌ദീപ് സൈനിയും ഷാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇടംപിടിക്കും. രവീന്ദ്ര ജഡേജയ്‌ക്ക് പകരമാണ് താക്കൂര്‍ എത്തുക.