വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ‘പക’ തിരിച്ചടിയായി ഓഡിറ്റ് റിപ്പോർട്ട് !

പാലക്കാട്: മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ വെട്ടിലാക്കി ഓഡിറ്റ് റിപ്പോര്‍ട്ട്. മന്ത്രിയുടെ പാര്‍ട്ടിയായ ജനതാദള്‍ എസിന്റെ രാഷ്ട്രീയ പകയില്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ വനിതാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നാണ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്.ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ വടകരപ്പതി പഞ്ചായത്തിലെ ശാന്തലിംഗനഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി ടി.കെ മഞ്ജുളയെ സസ്പെന്റ് ചെയ്ത നടപടി ഭരണസമിതി പുനപരിശോധിക്കണമെന്നാണ് 2019-20, 2020- 21 വര്‍ഷങ്ങളിലെ സഹകരണവകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സഹകരണ സംഘത്തില്‍ 61,91, 728 രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിച്ചും ഈ തുക സെക്രട്ടറിയില്‍ നിന്നും പിടിച്ചെടുക്കാനുമുള്ള റിപ്പോര്‍ട്ടിനാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നുള്ള ക്ഷീരവികസന വകുപ്പ് ജില്ലാ പരിശോധനാസംഘത്തിന്റെ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറിയെ സസ്പെന്റ് ചെയ്തിരുന്നത്. എന്നാല്‍, സഹകരണ വകുപ്പ് ഓഡിറ്റില്‍ കാലിത്തീറ്റ ഇടപാടില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ആ വര്‍ഷങ്ങളില്‍ സംഘത്തിന് 86. 76 ലക്ഷം ലാഭമാണുണ്ടായതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.നിയമന സമയത്ത് തന്നെ സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നെന്നും ഭരണ സമിതിയുടെ നിയമന ഉത്തരവ് പരിശോധിച്ച് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തന്നെ നിയമനാംഗീകാരം നല്‍കിയതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സെക്രട്ടറിയെ കുരുക്കാന്‍ ഇറങ്ങിയവരാണിപ്പോള്‍ കുരുക്കിലായിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ മത്സരിച്ച മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചതാണ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പിടിച്ചെടുക്കാനുള്ള ജനതാദള്‍ ഓപ്പറേഷന് കാരണമായിരുന്നത്. മുന്‍ പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്. സെല്‍വകുമാരസ്വാമി പ്രസിഡന്റായ തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന വടകരപ്പതി പഞ്ചായത്തിലെ ശാന്തലിംഗനഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം കഴിഞ്ഞ 25 വര്‍ഷമായി ഈ ഗ്രാമത്തിലെ സാധാരണക്കാരായ ക്ഷീരകര്‍ഷകരുടെ പ്രധാന ആശ്രയമാണ്. കഴിഞ്ഞ 19 വര്‍ഷമായി എ ഗ്രേഡ് സംഘമാണിത്. ഓഡിറ്റോറിയം അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ജനതാദളും കോണ്‍ഗ്രസും പ്രധാന രാഷ്ട്രീയ കക്ഷികളായ ഇവിടെ കോണ്‍ഗ്രസ് ഭരിക്കുന്ന ക്ഷീരസംഘം പിടിക്കാനുള്ള ജനതാദളിന്റെ രാഷ്ട്രീയ നാടകങ്ങളാണ് സെക്രട്ടറിയുടെ സസ്പെന്‍ഷനില്‍ കലാശിച്ചിരുന്നത്. സഹകരണ നിയമമോ ചട്ടമോ ഒന്നും പാലിക്കാതെ കേട്ടുകേള്‍വിപോലും ഇല്ലാത്ത തരത്തിലാണ് ശാന്തലിംഗനഗര്‍ സഹകരണ സംഘത്തിനു നേരെയുണ്ടായ നടപടികള്‍. ചിറ്റൂര്‍ ക്ഷീരവികസന ഓഫീസര്‍ അഫ്സയെ ഉപയോഗിച്ചായിരുന്നു ജനതാദള്‍ ഓപ്പറേഷന്‍. സംഘത്തിന്റെ വിശദീകരണവും ബന്ധപ്പെട്ട രേഖകള്‍ പോലും പരിഗണിക്കാതെയാണ് സംഘത്തില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ചിറ്റൂര്‍ ക്ഷീരവികസന ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത്. കാലിത്തീറ്റ വാങ്ങിയതിന് കമ്പനികള്‍ക്ക് നല്‍കിയ പണവും മില്‍മക്ക് നല്‍കിയ പണം പോലും ക്രമക്കേടിന്റെ കണക്കില്‍പ്പെടുത്തിയ വിചിത്ര നടപടിയാണുണ്ടായത്.

ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ക്ഷീവികസന വകുപ്പ് ജില്ലാ പരിശോധനാ സംഘത്തിന്റെ പരിശോധനയില്‍ ക്രമക്കേടും സെക്രട്ടറിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നു കാണിച്ചാണ് സെക്രട്ടറിയെ സസ്പെന്റ് ചെയ്യാന്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സംഘം ഭരണസമിതിക്ക് കത്ത് നല്‍കിയത്. സെക്രട്ടറിയെ സസ്പെന്റ് ചെയ്തില്ലെങ്കില്‍ ഭരണസമിതിയെ തന്നെ പിരിച്ചുവിടുമെന്ന നോട്ടീസിനെ തുടര്‍ന്നാണ് 2021 ജൂലൈ 27ന് സെക്രട്ടറിയെ സസ്പെന്റ് ചെയ്തത്. തുടര്‍ന്ന് റിട്ടയേര്‍ഡ് സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള ഗാര്‍ഹിക അന്വേഷത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും സെക്രട്ടറിക്കെതിരെയുള്ള സസ്പെന്‍ഷന്‍ നടപടി പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കി. ക്ഷീരവികസന വകുപ്പിന്റെ 65 അന്വേഷണം ഇടക്കാല റിപ്പോര്‍ട്ടിലും സംഘം ലാഭത്തിലാണെന്ന് വ്യക്തമാക്കുകയും സാമ്പത്തിക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും കഴിഞ്ഞ ഫെബ്രുവരി 8ന് റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസ് തന്റെ മണ്ഡലത്തിലല്ലാത്ത പാര്‍ട്ടിനേതാവും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയെ മണ്ഡലത്തിലെ ശാന്തലിംഗ നഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു. ഇതിന് കഴിഞ്ഞ മാര്‍ച്ച് 15ന് നല്‍കിയ മറുപടിയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ഫെബ്രുവരി 8ന് സമര്‍പ്പിച്ച 65 അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് മറച്ചുവെച്ച് ക്രമക്കേട് കണ്ടെത്തിയെന്നാണ് മറുപടി നല്‍കിയത്.
സംഘം ലാഭത്തിലാണെന്നും സാമ്പത്തിക ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിന്‍സി മാണിയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതിനിടെ സെക്രട്ടറി ടി.കെ മഞ്ജുളക്കെതിരെ പോലീസില്‍ പരാതി നല്‍കി കേസില്‍ കുരുക്കാനും നീക്കമുണ്ടായി. ഓഡിറ്റ് റിപോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്താതെ നടപടിയെടുക്കാനാവില്ലെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ നിലപാടെടുത്തതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. രേഖകള്‍ പിടിച്ചുവെച്ച് സഹകരണ വകുപ്പിന്റെ ഓഡിറ്റിങ് തടയാനും ശ്രമമുണ്ടായി. ഒടുവില്‍ തടസങ്ങള്‍ നീക്കി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വനിതാ സെക്രട്ടറിയെ സസ്പെന്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വ്യക്തമായത്.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ അഴിമതിക്കാരിയായി ചിത്രീകരിച്ച് വേട്ടയാടിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടെന്നും ടി.കെ മഞ്ജുള പറഞ്ഞു. നിയമവിരുദ്ധമായി തന്നെ വേട്ടയാടിയവര്‍ക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ അന്വേഷണ നാടകം നടത്തിയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ത്തിയതെന്ന് സംഘം പ്രസിഡന്റ് എസ്. സെല്‍വകുമാരസ്വാമി പറഞ്ഞു. 86.76 ലക്ഷം ലാഭമുണ്ടാക്കിയ സംഘം ലാഭവിഹിതത്തില്‍ നിന്നും 36.50 ലക്ഷം രൂപ ക്ഷീരകര്‍ഷകര്‍ക്ക് ബോണസായി നല്‍കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ എങ്ങിനെയാണ് ബോണസ് വിതരണം നടത്താന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസഹകരണ സംഘത്തെ പിടിച്ചെടുക്കാനുള്ള ജനതാദളിന്റെ നീക്കം പൊളിച്ചത് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടാണ്.

 

 

Top