മലിനീകരണ തട്ടിപ്പ് ; ഔഡി സിഇഒ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

മ്യൂണിച്ച്: തട്ടിപ്പ് കേസില്‍ ഔഡി സിഇഒ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍. മൂന്നു വര്‍ഷം മുമ്പുനടന്ന ഫോക്‌സ് വാഗണ്‍ മലിനീകരണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് മ്യൂണിച്ചില്‍നിന്നാണ് സ്റ്റാഡ്‌ലറെ കസ്റ്റഡിയിലെടുത്തത്. 2015 തട്ടിപ്പില്‍ ഔഡിക്കു പങ്കുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മ്യൂണിച്ച് പ്രോസിക്യൂട്ടര്‍ക്കു വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയര്‍ ഡീസല്‍ കാറുകളില്‍ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഫോക്‌സ് വാഗണ്‍ കന്പനിക്കെതിരേ ആരോപണം ഉയര്‍ന്നത്. 11 മില്യണ്‍ കാറുകളില്‍ ഇത്തരം തട്ടിപ്പു നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിര്‍ദിഷ്ട അളവിന്റെ നാല്പതു മടങ്ങ് വരെ അധികമാണ് ഈ കാറുകള്‍ വരുത്തിയിരുന്ന മലിനീകരണം. ഔഡിയുടെ മാതൃസ്ഥാപനമാണ് ഫോക്‌സ് വാഗണ്‍.

മലിനീകരണ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഏറ്റവും ഉന്നത ഉദ്യോഗസ്ഥനാണ് സ്റ്റാഡ്‌ലര്‍. 2007-ലാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഔഡിയുടെ മുന്‍ എന്‍ജിന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേരുന്ന ഫോക്‌സ് വാഗണ്‍ സൂപ്പര്‍വൈസറി ബോര്‍ഡ് സ്റ്റാഡ്‌ലറുടെ കന്പനിയിലെ ഭാവി സംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

Top