ഇംഗ്ലണ്ടിനെതിരായ തോൽവിക്കു പിന്നാലെ രോഹിത് ശർമക്കെതിരെ രൂക്ഷവിമർശനവുമായി അതുൽ വാസൻ

മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ഫീല്‍ഡില്‍ ഒറ്റ തീരുമാനം പോലും എടുക്കാതെ രോഹിത് ഒളിച്ചോടുകയായിരുന്നുവെന്ന് അതുല്‍ വാസന്‍ പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ കാലം കഴിഞ്ഞുവെന്നും അതുല്‍ വാസന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ട് ലോകകപ്പുകള്‍ക്കിടയിലാണ് ടീമിനെ കെട്ടിപടുക്കേണ്ടത്. ക്യാപ്റ്റനെന്ന നിലയില്‍ ഇനി രോഹിത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് യാതൊരു നേട്ടവുമില്ല. രണ്ട് ചോയ്സുകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. റിഷഭ് പന്തിനെയോ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ ക്യാപ്റ്റനാക്കുക. അഡ്‌ലെയ്ഡില്‍ സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇന്ത്യ ബാറ്റ് ചെയ്തത് അഡ്‌ലെയ്ഡിലും ഇംഗ്ലണ്ട് ബാറ്റ് ചെയ്തത് ഷാര്‍ജയിലുമാണെന്നാണ് എനിക്ക് തോന്നിയത്.

ഇന്ത്യ തോറ്റതിലല്ല, ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ ഒരു പോരാട്ടം പോലും കാഴ്ചവെക്കാതെ തോറ്റതിലാണ് എനിക്ക് ആശങ്ക. അതൊരു മുന്നറിയിപ്പാണ്. ആ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫീല്‍ഡില്‍ ആധികാരികമായി തീരുമാനമെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞില്ല. എല്ലാം ടീം മാനേജ്മെന്റാണ് തീരുമാനിച്ചത്.

രണ്ട് തരത്തില്‍ ഇതിനെക്കാണാം. ഗ്രൗണ്ടില്‍ എന്ത് സംഭവിച്ചാലും ചിലപ്പോള്‍ നമുക്ക് ക്യാപ്റ്റനെ കുറ്റപ്പെടുത്താന്‍ പറ്റില്ല, അവിടെ ടീം മാനേജ്മെന്റായിരിക്കും തീരുമാനങ്ങളെടുക്കുന്നുണ്ടാകുക. ഗ്രൗണ്ടില്‍ ഒറ്റ തീരുമാനം പോലും എടുക്കാതെ ഓടിയൊളിക്കാനാണ് രോഹിത് ശ്രമിച്ചതെന്നും അതുല്‍ വാസന്‍ പറഞ്ഞു.

Top