സ്‌കൂളുകളില്‍ ഹാജര്‍ കര്‍ശനമാക്കില്ല; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം, സ്‌കൂളുകളില്‍ ഹാജര്‍ കര്‍ശനമാക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്‌കൂളില്‍ എത്താമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ എത്തിയതായിരുന്നു മന്ത്രി.

കുട്ടി സ്‌കൂളില്‍ വരണമോ എന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. ഹാജര്‍ നിര്‍ബന്ധമാക്കും എന്ന് പറഞ്ഞിട്ടില്ല. പഠനം പൂര്‍ത്തിയാക്കാന്‍ ക്ലാസില്‍ കുട്ടികള്‍ വരേണ്ടതാണ്. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും. എല്ലാ അധ്യാപകരും നിശ്ചയിച്ച പാഠഭാഗങ്ങള്‍ തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഭൂരിഭാഗം പേരും തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ.യൂണിഫോം നിര്‍ബന്ധമാക്കില്ല. ഇനി കേവലം ഒരു മാസമാണ് സ്‌കൂള്‍ ഉണ്ടാവുക. ഈ സമയത്തേക്ക് പുതിയ യൂണിഫോം കിട്ടിയെന്ന് വരില്ല. അതുകൊണ്ടുതന്നെ യൂണിഫോമിന്റെ കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടാവില്ല.

എന്നാല്‍ യൂണിഫോം ഉള്ളവര്‍ അവ ധരിക്കണം. ബസുകളിലും മറ്റു സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 21 കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ചരിത്ര മുഹൂര്‍ത്തം ആണ്. 21 ഭാഷാ ദിനം കൂടി ആയിട്ടാണ് ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സഹായങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

Top