തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പോക്‌സോ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാക്കാത്തോട് സ്വദേശി ഹാഷിം(25), പുളിമ്പറമ്പിലെ ഉനൈസ്(23) എന്നിവരാണ് പിടിയിലായത്. കേസില്‍ മുഹമ്മദ് റാഫി (21) എന്നയാളെ പൊലീസ് ജൂലൈ 26ന് അറസ്റ്റ് ചെയ്തിരുന്നു.

ജൂലായ് 21ന് പെരുന്നാള്‍ ദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം. ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതികള്‍ സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെയും പരിചയപ്പെടുന്നത്. സംഭവ ദിവസം സഹോദരിമാരില്‍ രണ്ടുപേരെ ഹാഷിമും ഉനൈസും ചേര്‍ന്ന് കാപ്പിമലയിലേക്കും മൂന്നാമത്തെ പെണ്‍കുട്ടിയെ മുഹമ്മദ് റാഫി കോയമ്പത്തൂരേക്കും കൊണ്ടുപോയി.

കോയമ്പത്തൂരിലേക്ക് പോയ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ പരാതിയില്‍ റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടി പറയുമ്പോഴാണ് കാപ്പിമലയിലേക്ക് സഹോദരിമാര്‍ പോയ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഹാഷിമും ഉനൈസും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

 

Top