പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിയായ യുവാവ് പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി പ്രതി ഓടി രക്ഷപെട്ടു. അയല്‍വാസിയായ 20 കാരനാണ് ആക്രമണം നടത്തിയത്.

പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റിയ ശേഷം കഴുത്തില്‍ തോര്‍ത്ത് ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്കുട്ടിയെ ആദ്യം വടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടി പലതവണ രക്തം ഛര്‍ദ്ദിച്ചു. കുട്ടിയുടെ നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്. ആരോഗ്യ നിലയില്‍ പുരോഗതി വന്ന ശേഷമേ ലൈംഗീക പീഡനം നടന്നിട്ടുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി മണ്ണാര്‍ക്കാട് പൊലീസ് രേഖപ്പെടുത്തി.

Top