വിഗ്രഹം ആന്ധ്രയിലേക്ക് കടത്താന്‍ ശ്രമം; പ്രതികളെ പിടികൂടിയത് വാട്ട്സാപ്പ് സ്റ്റാറ്റസ് വഴി

കൊച്ചി: തൊടുപുഴയില്‍ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പ വിഗ്രഹം മോഷ്ടിച്ച മുന്ന് യുവാക്കളെ പൊലീസ് പിടികൂടി. വാഴക്കുളം ആവോലി ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ അയ്യപ്പന്റെ വെങ്കല വിഗ്രഹം മോഷണം ചെയ്ത ദക്ഷിണാമൂര്‍ത്തി (37), വെങ്കടേശ്വരന്‍ (28), പാണ്ട്യന്‍ (21) എന്നിവരെയാണ് വാഴക്കുളം പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ദക്ഷിണാമൂര്‍ത്തി ആവോലിയിലെ ഹോട്ടലില്‍ ഒരു മാസമായി താമസിച്ചുവരികയായിരുന്നു. വിഗ്രഹം മോഷണം ചെയ്ത ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് അവിടെയുള്ള കൂട്ടു പ്രതികളുമായി ചേർന്ന് വിഗ്രഹം ആന്ധ്രാപ്രദേശിലേക്ക് കച്ചവടം നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പവിഗ്രഹത്തിൽ ചുംബിക്കുന്ന വാട്ട്സാപ്പില്‍ സ്റ്റാറ്റസായി ഇട്ടതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

പ​‍ഞ്ചലോഹ വിഗ്രഹമാണെന്ന് കരുതിയാണ് സംഘം വെങ്കല വിഗ്രഹം മോഷ്ടിച്ചത്. മോഷണത്തിനായി ഒരു മാസത്തോളം ആവോലി യിലെ ഹോട്ടലിൽ ദക്ഷിണാമൂർത്തി വാടകയ്ക്ക് താമസിച്ചതായി പൊലീസ് പറയുന്നു. ക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹമായതിനാൽ ശ്രീകോവിലിന് പുറത്തെ കാ‌ഞ്ഞിര മരത്തിന്റെ ചുവട്ടിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. മോഷ്ടിച്ച വിഗ്രഹവുമായി സംഘം തമിഴ്നാട്ടിലേക്ക് കടന്നു. ഇത് ആന്ധ്രയിലെ വ്യാപാരിക്ക് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തില്‍ ചുംബിക്കുന്ന ചിത്രം തന്റെ വാട്ട്സാപ്പ് സ്റ്റാറ്റസായി ഇട്ടത്.

Top