എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത

കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. ചൈല്‍ഡ് ലൈനില്‍ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് അച്ഛന്‍ ആനന്ദിനെ ഹില്‍പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്‍ ആനന്ദ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു.

കഴിഞ്ഞ മാസം അങ്കമാലിയിലും സമാനമായ സംഭവം നടന്നിരുന്നു. അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി. ഓക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്‌നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Top