മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം; സംയുക്ത വാര്‍ത്താസമ്മേളനവുമായി ബിഷപ്പും ഇമാമും

കോട്ടയം: മതസൗഹാര്‍ദ്ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി താഴത്തങ്ങാടി ഇമാമും സിഎസ്‌ഐ ബിഷപ്പും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്നാണ് സിഎസ്‌ഐ ബിഷപ്പ് മലയില്‍ കോശി ചെറിയാന്റെ സംയുക്ത വാര്‍ത്താസമ്മേളനം. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് സംയുക്ത വാര്‍ത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്.

എല്ലാ തെറ്റായ പ്രവണതകളേയും എതിര്‍ക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് സിഎസ്‌ഐ ബിഷപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

സൗഹാര്‍ദ്ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകുമെന്നും മതനേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. സിഎസ്‌ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും ബിഷപ്പ് മലയില്‍ കോശി ചെറിയാന്‍ വ്യക്തമാക്കി. അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സിഎസ്‌ഐ സഭ സ്വീകരിച്ച നിലപാട്. പ്രദേശത്തിന്റെ സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരില്‍ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മത നേതാക്കളും ആവശ്യപ്പെട്ടു.

 

Top