വര്‍ക്കലയില്‍ ഈ മാസം 15ന് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പെണ്‍കുട്ടി ബഹളം വച്ചതോടെ ഉപേക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഈ മാസം 15ന് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു.അയിരൂരില്‍ വെള്ളക്കാറില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് 11 വയസ്സുള്ള പെണ്‍കുട്ടിയെയാണ്. സ്‌കൂളിലേക്ക് പോകാന്‍ നിന്ന കുട്ടിയെ വാ പൊത്തി കാറില്‍ കയറ്റാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. പെണ്‍കുട്ടി ബഹളം വച്ചതോടെ വഴിയില്‍ ഉപേക്ഷിച്ചെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ മാതാവ് അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ ഉടമ വിമല്‍ സുരേഷിന്റേതാണെന്നാണ് കണ്ടെത്തല്‍. വിമല്‍ സുരേഷാണ് നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ ഒരാളെന്നാണ് സൂചന.

മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളെ ശ്രീകാര്യത്ത് നിന്നും രണ്ട് പേര്‍ ശ്രീകണ്ഠാപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരില്‍ ഒരാളായ പ്രതീഷ്. അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകളുടെ 19 കെട്ടും കടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.

Top