‘കോടതി ഉത്തരവ് എന്നെ മാത്രം ബാധിക്കുന്നതല്ല ; എന്നെ കള്ളനാക്കാന്‍ ചില സ്ഥാനപ്രേമികളുടെ ശ്രമം’ 

ആലപ്പുഴ: എസ് എൻ ട്രസ്റ്റിലെ ബൈലോ ഭേദഗതി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൊതുവായ വിധിയാണ് വന്നത്. എല്ലാ ട്രസ്റ്റികളെയും ബാധിക്കുന്നതാണ് വിധി. തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമം. കേസ് തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും, ഹൈക്കോടതി വിധിയോട് പ്രതികരിക്കവെ വെള്ളാപ്പള്ളി ആരോപിച്ചു.

ട്രസ്റ്റിൽ നിന്നും മാറി നിൽക്കാൻ താൻ കേസിൽ പ്രതിയല്ല. കേസിൽ കുറ്റപത്രം കൊടുത്താൽ മാത്രമേ തനിക്ക് ബാധകമാകുകയുള്ളൂ. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അത് എഴുതി തള്ളിയതാണ്. താൻ വീണ്ടും ഭാരവാഹിയാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. താൻ ട്രസ്റ്റിലേക്ക് മത്സരിക്കുന്നത് തടയാൻ ശ്രമിക്കുന്ന അധികാര പ്രേമന്മാരാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കേസുകളിൽ ഉൾപ്പെട്ടവർ എസ് എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും മാറി നിൽക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. എസ് എൻ ട്രസ്റ്റ് ബൈലോയിൽ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

മുൻ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകൾക്ക് പുറമേ, ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിരിക്കുന്നവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം. ക്രിമിനൽ കേസുകളിൽപ്പെട്ടവർ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെ ട്രസ്റ്റ് ഭാരവാഹികളായി തിരിച്ചു വരാൻ പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിയിൽ വ്യക്തമാക്കി.

Top