അട്ടപ്പാടി മധു കേസില്‍ വിധി ചൊവ്വാഴ്ച

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി അടുത്ത മാസം നാലിന്. മണ്ണാര്‍ക്കാട് എസ് സിഎസ് ടി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക. ഇന്നു വിധി പറയുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്.

2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്. മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. കേസില്‍ നൂറ്റി ഇരുപത്തി എഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപത്തി ആറുപേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴിനല്‍കി. ഇരുപത്തി നാലുപേര്‍ കൂറുമാറി. രണ്ടുപേര്‍ മരിച്ചു. ഇരുപത്തി നാലുപേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

2022 ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വിചാരണയുടെ തുടക്കത്തില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. പിന്നീട് വിചാരണക്കിടയില്‍ അഞ്ച് സാക്ഷികള്‍ കൂടി ചേരുകയായിരുന്നു.

Top