അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതില്‍ പരാതിയുമായി അമ്മ 

ട്ടപ്പാടി മധു വധക്കേസില്‍ അപ്പീല്‍ നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് സംബന്ധിച്ച് മധുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ഹൈക്കോടതിയിലെ അപ്പീല്‍ നടത്തിപ്പിന് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. കെപി സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെയാണ് പരാതി.

മധുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് സ്വീകരാര്യനല്ലാത്ത ആളെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്.

സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി അഡ്വ.പിവി ജീവേഷിനെയും മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന്റെ കേസ് വാദിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഡ്വ.രാജേഷ് എം മേനോനെയും അഡ്വ.സികെ രാധാകൃഷ്ണനെയും നിയമിക്കണമെന്നായിരുന്നു മധുവിന്റെ കുടംബം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നത്.

ആ കാര്യത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ ആവശ്യം ഉന്നയിച്ച് മധുവിന്റെ കുടംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ വാദം നടന്നു കൊണ്ടിരിക്കെയായിരുന്നു ഡോ. കെപി സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. ജീവേഷിനെയും അഡീഷണല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചതെന്നാണ് മധുവിന്റെ അമ്മയുടെ പരാതി.

ഈ കേസില്‍ പ്രതികള്‍ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ളവരാണെന്ന് വിചാരണക്കാലത്ത് തന്നെ ബോധ്യപ്പെട്ടിരുന്നു. അതിനാല്‍ പൂര്‍ണവിശ്വാസമുള്ളവരെ മാത്രമേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ പാടുള്ളൂവെന്നും മധുവിന്റെ അമ്മ പരാതിയില്‍ പറയുന്നു.

മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന്റെ കൊലപാതക കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് പേര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിരുന്നു. ഒട്ടനവധി സാക്ഷികള്‍ സ്വാധീനവലയത്തില്‍പ്പെട്ട് കൂറുമാറുകയും ചെയ്തു. പിന്നീട് കുടുംബവും സമരസമിതിയും ശക്തമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് അഡ്വ. രാജേഷ്.എം മേനോനെ നിയമിച്ചത്. അതുകൊണ്ട് മാത്രമാണ് കേസില്‍ കുറെ പ്രതികളെങ്കിലും ശിക്ഷിക്കപ്പെട്ടത്.

Top