അട്ടപ്പാടി മധു കൊലക്കേസ്: 18-ാം സാക്ഷിയും കൂറുമാറി

ട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷിയും കൂറുമാറി. അട്ടപ്പാടിയിലെ വനംവാച്ചറായ കാളിമൂപ്പനാണ് കൂറുമാറിയത്. കേസിൽ ഇതോടെ കൂറുമാറിയവരുടെ എണ്ണം എട്ടായി. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി, ഇവരിൽ 13-ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. ഏഴ് പേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.

കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 17-ാം സാക്ഷി ജോളിയും കൂറുമാറിയിരുന്നു. രഹസ്യമൊഴി പോലീസുകാർ നിർബന്ധിച്ചപ്പോൾ നൽകയതാണെന്ന് ജോളി മൊഴി തിരുത്തുകയായിരുന്നു. പിന്നാലെ ജോളിയെ പിരിച്ചുവിട്ടിരുന്നു. പാലക്കാട് ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതായിരുന്നു ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Top