വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണത്തിൽ മൂന്ന് ഇസ്രായേല്‍ പൗരന്മാർ വെടിയേറ്റ് മരിച്ചു
പലസ്‌തീൻ പൗരനാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ഇസ്രായേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
ജെറുസലേമിന് അടുത്തുള്ള ഹാര്‍ അദാര്‍ സെറ്റില്‍മെന്റിന് സമീപമാണ് അക്രമം നടന്നത്. ഫലസ്തീന്‍ തൊഴിലാളികള്‍ക്കൊപ്പം രാവിലെ ഏഴ് മണിക്ക് എത്തിയ അക്രമി ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച തോക്കെടുത്ത് ആള്‍ക്കൂട്ടത്തിന് നേരെ വെടിവെക്കുകയായിരുന്നു.
വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. പൊലീസുകാരനായ സോളോമോന്‍ ഗാവ്‌റിയ, സുരക്ഷാ ഉദ്യോഗസ്ഥരായ യൂസഫ് ഓട്ട്‌മാന്‍,ഒ അരിഷ് എന്നിവരാണ് മരിച്ചത്.
ഹാര്‍ അദാര്‍ സെന്റില്‍മെന്റിന് സമീപത്തെ ബെയ്റ്റ് സുരിക് ഗ്രാമത്തിലെ 37കാരനായ മുഹമ്മദ് അഹ്‌മദ് ജമാലാണ് അക്രമി ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അക്രമിക്ക് വ്യക്തിപരമായും കുടുംബപരമായും ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.