കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അരിതയുടെ വീടിന് നേരെ ആക്രമണം

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് സി.പിഎം ആക്രമിച്ചതായി കോണ്‍ഗ്രസ് പരാതി. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

വീട്ടുകാരും അയല്‍പക്കത്തുളളവരും പ്രചാരണ പരിപാടികള്‍ക്ക് പോയ സമയത്താണ് അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അരിതയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇവര്‍ സാമ്പത്തികമായി മോശം അവസ്ഥയില്‍ അല്ലെന്ന് കാണിക്കാന്‍ ബാനര്‍ജി സലിം എന്നയാള്‍ ഫേസ് ബുക്കില്‍ ലൈവ് നടത്തിയിരുന്നു. വീട് ആക്രമിച്ചത് ഇയാളാണെന്നാണ് യു.ഡി.എഫിന്റെ പരാതി.

എന്നാല്‍ ബാനര്‍ജി സലിമിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം. അതേസമയം ഇയാള്‍ സി.പി.എം പരിപാടികളില്‍ സജീവമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം.

 

Top