മതപരിവര്‍ത്തനം നടത്തുന്നവരെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ആക്രമിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ആക്രമണം. മിര്‍പൂര്‍ കാത്തലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്.

മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് തടഞ്ഞുവച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുന്നത്. മിര്‍പുരില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്.

തുടര്‍ന്ന് കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. അക്രമം നടത്തിയവര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Top