ബംഗാളില്‍ ജെ.പി നഡ്ഡയ്ക്കു നേരെ ആക്രമണം

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധം. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. അതേസമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തില്‍ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുള്‍ റോയിക്കും കൈലാഷ് വിജയ്വര്‍ഗിയയ്ക്കും പരുക്കേറ്റിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. കൊല്‍ക്കത്തയ്ക്കു സമീപമുള്ള സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയിലായിരുന്നു ആക്രമണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ് ഡയമണ്ട് ഹാര്‍ബര്‍.

യോഗസ്ഥലത്ത് തനിക്ക് എത്താനായത് ദുര്‍ഗാ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് നഡ്ഡ പറഞ്ഞു. ബൈക്കില്‍ സഞ്ചരിച്ച ചില ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വടികൊണ്ടുള്ള ആക്രമണവും ഉണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.

ഇതു ജനാധിപത്യത്തിനു നാണക്കേടാണ്. വാഹനവ്യൂഹത്തിലെ ഒരു കാറു പോലും ആക്രമണം നേരിടാതിരുന്നില്ല. ബുള്ളറ്റ്പ്രൂഫ് കാര്‍ ഉപയോഗിച്ചതിനാലാണ് ഞാന്‍ സുരക്ഷിതനായത്. ബംഗാളിലെ ഈ ക്രമസമാധാനമില്ലായ്മയും സഹിഷ്ണുതയില്ലായ്മയും അവസാനിക്കണം’ – നഡ്ഡ പറഞ്ഞു.

Top