പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം

ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ഇഡി ഉദ്യോഗസ്ഥരെയും സിഎപിഎഫ് ജവാന്മാരെയും നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. ടിഎംസി നേതാവിന്റെ വീട് റെയ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ആക്രമിക്കപ്പെട്ടത്.

സംഭവത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആരോപിച്ചു. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളില്‍ റോഹിങ്ക്യകളും ഉണ്ടെന്നായിരുന്നു ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം. അതേസമയം, റേഷന്‍ കുംഭകോണക്കേസില്‍ മുന്‍ ബംഗാവോണ്‍ മുനിസിപ്പാലിറ്റി പ്രസിഡന്റ് ശങ്കര്‍ ആധ്യയുടെ ബങ്കോണിലെ വസതിയിലും ഇഡി റെയ്ഡ് നടത്തി.

24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലാണ് സംഭവം. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയതായിരുന്നു സംഘം. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്താനെത്തിയപ്പോള്‍ ഇരുന്നൂറിലധികം ഗ്രാമവാസികള്‍ സംഘത്തെ വളയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് വിവരം.

Top