മതംമാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ സംഘത്തിന് നേരെ ആക്രമണം

ല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന മതവസ്ത്രം ധരിക്കാത്ത കന്യാസ്ത്രീകളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മാര്‍ച്ച് 19നായിരുന്നു സംഭവം.

എല്ലാവരും കന്യാസ്ത്രീകളാണെന്ന് പറഞ്ഞിട്ടും ആക്രമിക്കുകയായിരുന്നുവെന്നും മലയാളിയായ സിസ്റ്റര്‍ ഉഷ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് പൊലീസും കൂട്ടുനിന്നെന്നും കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.

ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ കന്യാസ്ത്രീകള്‍ കൂടെപ്പോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാല്‍ രണ്ട് പേര്‍ സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു. രണ്ട് പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടു പോവുന്നു എന്നാരോപിച്ച് ട്രെയിനിലുണ്ടായിരുന്ന ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ജന്‍മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്‍മാറിയില്ലെന്ന് സന്യാസിനമാര്‍ പറയുന്നു.

മതംമാറ്റാന്‍ കൊണ്ടു പോവുന്നു എന്ന തെറ്റായ വിവരം നല്‍കി ബജ്റംഗള്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ചു വരുത്തി. വനിതാ പൊലീസ് ഇല്ലാതെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും പൊലീസ് ബലമായി ഇവരെ പിടിച്ചിറക്കി. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കന്യാസ്ത്രീകള്‍ പറയുന്നു. ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

 

Top