എം ബി രാജേഷിന്റെ വീടിനു നേര്‍ക്കുണ്ടായ ആക്രമണം അപലപനീയമാണെന്ന് എ.എ റഹീം

തിരുവനന്തപുരം: എം ബി രാജേഷിന്റെ വീടിനു നേര്‍ക്കുണ്ടായ കോണ്‍ഗ്രസ്സ് ആക്രമണം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

കൊലവിളിയും അക്രമവും നടത്തി വിജയമാഘോഷിക്കാനിറങ്ങിയ പ്രവര്‍ത്തകരെ തിരികെവിളിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വൈകരുതെന്നും റഹിം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എം ബി രാജേഷിന്റെ വീടിനു നേർക്കുണ്ടായ കോൺഗ്രസ്സ് ആക്രമണം അപലപനീയമാണ്.രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യ വർഷം നടത്തി.

വലിയ വിജയം ഇടതുപക്ഷം ഇതിനുമുൻപ് പലതവണ നേടിയിട്ടുണ്ട്. രണ്ടായിരത്തിനാലിൽ കോൺഗ്രസ്സിന്റെ ഒറ്റൊരാൾ പോലും വിജയിച്ചിരുന്നില്ല. അന്നൊന്നും ഒരു സ്ഥാനാർത്ഥിയും അവരുടെ അച്ഛനമ്മമാരും അക്രമിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിജയിപ്പിച്ചത്, ഭവനഭേദനത്തിനല്ല,പാർലമെന്റിൽ പോകാനാണ്.

കൊലവിളിയും അക്രമവും നടത്തി വിജയമാഘോഷിക്കാനിറങ്ങിയ പ്രവർത്തകരെ തിരികെവിളിക്കാൻ കോൺഗ്രസ്സ് നേതാക്കൾ വൈകരുത്..

വെള്ളിയാഴ്ച രാത്രിയാണ് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഷൊര്‍ണ്ണൂര്‍ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. ഈ സമയത്ത് രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. അക്രമികള്‍ രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവര്‍ഷം നടത്തി. കോണ്‍ഗ്രസ് വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന് എം ബി രാജേഷ് വിമര്‍ശിച്ചു.

Top