കൊള്ളക്കാരനെന്ന് ; ഗുജറാത്തില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊള്ളക്കാരെന്ന ആരോപണമുന്നയിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തല്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന 22കാരനാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തല്‍ മരിച്ചത്.

അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാതുര്‍ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. മോഷണം, കൊള്ളയടി, വര്‍ഗ്ഗീയ ലഹള തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം ആക്രമിക്കപ്പെട്ട രണ്ട് പേരും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയിലില്‍ നിന്നും മോചിതരായത്.

മര്‍ദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയവരും ആദിവാസികളാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കൊല്ലപ്പെട്ട അജ്മല്‍ വഹോനിയ, പരിക്കേറ്റ ഭാരു മാതുര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top