കേരള ഹൗസില്‍ കത്തിയുമായി അതിക്രമിച്ച് കടന്ന യുവാവിന് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്

ന്യൂഡല്‍ഹി : കേരള ഹൗസില്‍ കത്തിയുമായെത്തി ആത്മഹത്യാഭീഷണി മുഴക്കിയ മലയാളി യുവാവ് വിമല്‍രാജ് (46) മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്ന് പൊലീസ്. ആലപ്പുഴ കരീപ്പൂഴ കടവൂര്‍ കണ്ടാന്തറയില്‍ ദാവവന്റെ മകനാണ് ഇയാളെന്നും ന്യൂഡല്‍ഹി പോലീസ് ഡെപ്യുട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ്മ അറിയിച്ചു.

ഇയാളില്‍ നിന്നും മാനസികാസ്വാസ്ഥ്യം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇയാള്‍ 80 ശതമാനത്തിലധികം മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും അദ്ദേഹം അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങിയ കൊച്ചിന്‍ ഹൗസിന് മുന്നിലാണ് വിമല്‍രാജ് കത്തിയുമായെത്തിയത്. കൊച്ചിന്‍ ഹൗസിന് മുന്നില്‍ വച്ച് ഇയാള്‍ കത്തി പുറത്തെടുത്തതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

താന്‍ മരിക്കാന്‍ പോകുകയാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമല്‍രാജ് വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമല്‍രാജ് പറയുന്നുണ്ടായിരുന്നു.

Top