വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് നേരെ ബിജെപി‐ ആർഎസ്‌എസ്‌ ആക്രമണം

കാസര്‍ഗോഡ് : വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മധൂര്‍ കുതിരപ്പാടിയില്‍ വച്ചാണ് അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇതിനിടെ വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. കാസര്‍കോട് ചേറ്റുകുണ്ടിലും വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടായി.

Top