‘ആത്മനിര്‍ഭര്‍ ഭാരത്’; 8722.38 കോടി രൂപയുടെ ആയുധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: ‘ആത്മനിര്‍ഭര്‍ ഭാരത്’ നയത്തിന്റെ ഭാഗമായി സായുധസേനയ്ക്ക് ആവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും ഏറ്റെടുക്കലിനു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി. ഏകദേശം 8722.38 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശങ്ങളാണു സമിതി അംഗീകരിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പ്രതിരോധ വിഭാഗം) അറിയിച്ചു.

‘ആത്മനിര്‍ഭര്‍ ഭാരത്’ നയത്തിന്റെ ഭാഗമായി തദ്ദേശശേഷി ഉപയോഗപ്പെടുത്തി സൈന്യത്തെ ശക്തിപ്പെടുത്താനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സി (പ്രതിരോധ ഏറ്റെടുക്കല്‍ സമിതി ഡിഎസി)ലിന്റെ തീരുമാനം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വിജയകരമായി വികസിപ്പിച്ച ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് (എച്ച്ടിടി -40) 106 എണ്ണം വ്യോമസേനയുടെ അടിസ്ഥാന പരിശീലന ആവശ്യങ്ങള്‍ക്കായി വാങ്ങും.

70 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റാണു തുടക്കത്തില്‍ വാങ്ങുക. ഇവ വ്യോമസേനയില്‍ പ്രവര്‍ത്തിപ്പിച്ച ശേഷം തിരുത്തലുകള്‍ വേണമെങ്കില്‍ പരിഹരിച്ചു ബാക്കി 36 എണ്ണവും സ്വന്തമാക്കും. നാവികസേനയുടെ ശക്തി മെച്ചപ്പെടുത്തുന്നതിനു ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ (ഭെല്‍) നിന്നുള്ള സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് (എസ്ആര്‍ജിഎം) വാങ്ങും.

നേവിയുടെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും (ഐസിജി) യുദ്ധക്കപ്പലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന എസ്ആര്‍ജിഎമ്മിന്റെ നവീകരിച്ച പതിപ്പാണിത്. മിസൈലുകള്‍, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകള്‍ എന്നിവപോലുള്ള അതിവേഗ ആയുധങ്ങളെ പ്രതിരോധിക്കാനും പരമാവധി ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. സൈന്യത്തിന് 125 എംഎം എപിഎഫ്എസ്ഡിഎസ് (ആര്‍മര്‍ പിയേഴ്‌സിങ് ഫിന്‍ സ്റ്റെബിലൈസ്ഡ് ഡിസ്‌കാര്‍ഡിങ് സാബോട്ട്) വെടിക്കോപ്പ് വാങ്ങാനും അംഗീകാരം നല്‍കി.

Top