റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ എ.ടി.എം പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടാന്‍ ശ്രമം

chandrasekharan

തിരുവനന്തപുരം: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടാന്‍ ശ്രമം. പിന്‍നമ്പര്‍ ചോദിച്ച് തുടര്‍ച്ചയായി ഫോണിലേക്ക് വിളിയെത്തിയതോടെ മന്ത്രി പൊലീസില്‍ പരാതി നല്‍കി. പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടുന്ന സൈബര്‍ സംഘമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് നാല് ദിവസം മുമ്പാണ് കോള്‍ വന്നത്. എ.ടി.എം കാര്‍ഡ് ബ്ലോക്കായെന്നും പിന്‍നമ്പര്‍ പറഞ്ഞുതന്നാല്‍ സഹായിക്കാമെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഹിന്ദിയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ മലയാളത്തില്‍ പറയാനായി മന്ത്രി ആവശ്യപ്പെട്ടു. അതോടെ സംസാരം മലയാളത്തിലായി. സംശയം തോന്നിയപ്പോള്‍ ഫോണ്‍ ഗണ്‍മാനു കൈമാറുകയായിരുന്നു.

ശേഷം, മന്ത്രിയുടെ ഫോണിലേക്കാണ് വിളിക്കുന്നതെന്ന് ഗണ്‍മാന്‍ പറഞ്ഞതോടെ ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സാജു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കി.

സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഫോണ്‍ വിളി ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലെടുത്ത ജിയോ ഫോണ്‍ നമ്പരാണിതെന്നും തിരിച്ചറിഞ്ഞു. ആളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് സൈബര്‍ സെല്‍ വ്യക്തമാക്കി.

Top