തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിക്കെതിരെ ആത്മ ബോധോദയ സംഘം. സിനിമയിൽ ആത്മ ബോധോദയ സംഘം സ്ഥാപകനായ ശ്രീശുഭാനന്ദ സദ്ഗുരുവിന്റെ ‘ആനന്ദം പരമാനന്ദമാണെന്റെ കുടുംബം’ എന്ന ആദർശകീർത്തനം തെറിവാക്കുകൾക്കും മോശം പരാമർശങ്ങൾക്കുമൊപ്പം കള്ളുഷാപ്പിൽ ചിത്രീകരിച്ചതിനെതിരെയാണ് സംഘം രംഗത്തെത്തിയത്.
ഗുരു അരുൾ ചെയ്ത പഞ്ച മഹാപാപങ്ങളിൽ ഒന്നാമത്തേതാണ് മദ്യപാനം. കള്ളുഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ ഗുരുവിന്റെ കീർത്തനം തന്നെ ഉപയോഗിച്ചത് ശ്രീശുഭാനന്ദ സദ്ഗുരുവിനെയും വിശ്വാസസമൂഹത്തെയും അപമാനിച്ചതിന് തുല്യമാണെന്ന് ആശ്രമപ്രവർത്തകൻ സുരേഷ് കാർത്തിക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.ഈ വരികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. വരികൾ ഒഴിവാക്കാത്ത പക്ഷം സിനിമക്കും സംവിധായകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേഷ് പറഞ്ഞു.