ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭമെന്ന് എ.ഐ.വൈ.എഫ്

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.ഐയും എ.ഐ.വൈ.എഫും രംഗത്തെത്ത്. പദ്ധതി പരിസ്ഥിതിക്ക് വിനാശകരമെന്നാണ് വിമര്‍ശനം.

ജനവികാരത്തെ മറികടന്നുകൊണ്ട് പിടിവാശിയുടെ പേരില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാല്‍ പറഞ്ഞു.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റര്‍ മുകളിലും വാഴച്ചാലിന് 400 മീറ്റര്‍ മുകളിലുമാണ് നിര്‍ദിഷ്ട അണക്കെട്ട്.അണക്കെട്ടിന് 23മീറ്റര്‍ ഉയരവും 311 മീറ്റര്‍ വീതിയുമുണ്ടാവും. 163 മെഗാവാട്ടാണ് ഉത്പാദനമാണ് ലക്ഷ്യം.

നേരത്തെ പലതവണ ഉപേക്ഷിച്ച പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള എതിര്‍പ്പില്ലാ രേഖ ( എന്‍.ഒ.സി)യാണ് സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയത്.

ഇതിന് പിന്നാലെയാണ് വീണ്ടും എതിര്‍പ്പ് ഉയര്‍ത്തി സിപിഐ രംഗത്ത് വന്നത്. പദ്ധതി ആദ്യം വിഭാവനം ചെയ്ത കാലം മുതല്‍ സിപിഐ അതിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

തീരുമാനം കേരളത്തിന്റെ വികസനത്തിനോ ഭാവിക്കോ ഒട്ടും ഗുണകരമല്ലെന്നായിരുന്നു സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്കുള്ള ഒറ്റമൂലി അതിരപ്പിള്ളിയാണെന്ന പിടിവാശി അങ്ങേയറ്റം അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതിയുടെ കാലാവധി 2017 ല്‍ കഴിഞ്ഞിരുന്നു . 2018 പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top