ആതിരയ്ക്ക് രക്തം പേടി; മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ

death-hand

തിരുവനന്തപുരം:കല്ലമ്പലത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.

വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.

ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ലായിരുന്നു. കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയില്‍ നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് ആതിരയുടെ അമ്മ രംഗത്തു വന്നു. അവള്‍ക്ക് രക്തം പേടിയാണ്, ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിക്കില്ലെന്നും അമ്മ പറയുന്നു. ആത്മഹത്യയെന്ന് പറയുമ്പോഴും കാരണം എന്താണെന്ന് പൊലീസിനും നിശ്ചയമില്ല. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Top