അത്താണിയിലെ ഗുണ്ടാ നേതാവിന്‍റെ കൊലപാതകം; മുഖ്യപ്രതികളെ റിമാന്‍റ് ചെയ്‍തു

കൊച്ചി : നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാ നേതാവ് ബിനോയിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ ആറ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഗുണ്ടാനേതാവായ വിനു വിക്രമന്റെ ക്വട്ടേഷന്‍ സംഘങ്ങളായ അഖില്‍, അരുണ്‍, നിഖില്‍, ജിജീഷ്, ജസ്റ്റിന്‍, എല്‍ദോ ഏലിയാസ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ അഖിലും കൊല്ലപ്പെട്ട ബിനോയിയും തമ്മില്‍ ഈയടുത്തുണ്ടായ അടിപിടിയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

അഖിലിന്റെ വീട്ടില്‍ പ്രതികളെല്ലാം സംഘടിച്ച് ബിനോയിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയായിരുന്നു. കൊല്ലപ്പെട്ട ബിനോയിയും, കൊലപാതകം ആസൂത്രണം ചെയ്ത വിനുവും 2015 വരെ ഒറ്റ സംഘത്തില്‍ പെട്ടവരായിരുന്നു. ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കാപ്പ, തട്ടികൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരിക്ക് സമീപത്തെ ഡയാന ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ തുരുത്തിശ്ശേരിയിലെ ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയിയെ ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തിയത്.

Top