ഗ്രീസില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ 16 മരണം

പരോസ്: ഗ്രീസില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. പരോസ് ദ്വീപിനു സമീപം തുര്‍ക്കിയില്‍നിന്ന് ഇറ്റലിയിലേക്ക് പോകുന്ന 80ഓളം അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

പാരോസ് ദ്വീപില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ബോട്ട് മറിഞ്ഞത്. 63 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു ബോട്ടുകളും വ്യോമസേനയുടെ ഹെലികോപ്ടറും സി-130 വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂനിയനിലേക്കെത്തുന്നതിന് ഏറ്റവും പ്രശസ്തമായ റൂട്ടുകളില്‍ ഒന്നാണ് ഗ്രീസ്.

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഗ്രീസില്‍ അഭയാര്‍ഥി ബോട്ടുകള്‍ അപകടത്തില്‍പെടുന്നത്. തുര്‍ക്കി തീരത്ത് നിന്ന് അടുത്തുള്ള കിഴക്കന്‍ ഈജിയന്‍ ഗ്രീക്ക് ദ്വീപുകളിലേക്ക് ചെറുതോണികളിലാണ് മിക്കവരും സഞ്ചരിക്കാറുള്ളത്. എന്നാല്‍ പട്രോളിങ് വര്‍ധിപ്പിക്കുകയും, പിടിക്കപ്പെടുന്നവരെ തിരികെ തുര്‍ക്കിയിലേക്ക് നാടുകടത്തുമെന്ന് ഭയന്ന് പലരും വലിയ കപ്പലുകളില്‍ ദൈര്‍ഘ്യമേറിയ വഴികളിലൂടെയാണ് സഞ്ചാരം.

Top