സ്വകാര്യമേഖലയിലും വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം

കുവൈറ്റ്: സര്‍ക്കാര്‍ പൊതുമേഖലയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണ്.

സ്വകാര്യമേഖലയിലും വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന് മുതിര്‍ന്ന പാര്‍ലമെന്റംഗം ഡോ.വലീദ് അല്‍ തബ്തബായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ പറയുന്നു.

സര്‍ക്കാര്‍ സര്‍വീസിലെന്നപോലെ സ്വകാര്യ മേഖലയിലും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കി പിഴവുകള്‍ ഒഴിവാക്കുമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

സ്വകാര്യ മേഖലയില്‍ സ്‌പോണ്‍സര്‍ ഒപ്പ് വെക്കുകയും ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുദ്രയോടുകൂടിയ എക്‌സിറ്റ് പെര്‍മിറ്റ് മാന്‍പവര്‍ അതോറിറ്റിയാണ് അനുവദിക്കുന്നത്.

പെര്‍മിറ്റില്‍ 10 ദിവസത്തെ കാലാവധി മാത്രമേയുണ്ടാവുകയുള്ളൂ. അതേസമയം ഗാര്‍ഹികതൊഴിലാളികള്‍ വീട്ട് വേലക്കാര്‍ ഇവരുടെ എക്‌സിറ്റ് പെര്‍മിറ്റ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുമാണ് ലഭിയ്‌ക്കേണ്ടത്.

എന്നാല്‍ സ്വദേശികളുടെ വിദേശികളായ ഭര്‍ത്താക്കന്‍മാര്‍, ഭാര്യമാര്‍ എന്നിവരെ ഒഴിവാക്കണമെന്നും ബില്ലില്‍ പറയുന്നു.

എന്നാല്‍ സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകുന്നതിനുള്ള അവസരം നഷ്ടമാകും. നിലവില്‍ സ്വകാര്യമേഖലയില്‍ വിദേശികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാരാണ് സൂക്ഷിക്കേണ്ടത്. അതുമായി വിദേശികള്‍ കടന്നുകളയുന്നത് തടയാനാണിങ്ങനെ ചെയ്യുന്നത്.

സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ പാടില്ല എന്ന് നിയമവ്യവസ്ഥയിലുണ്ടെങ്കിലും ഇപ്പോഴും അത് തുടരുകയാണ്.

മറ്റു രാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സമാനമായ നടപടിയാണ് ആവശ്യപ്പെടുന്നതെന്നാണ് എം.പി.തബ്തബായി വിശദീകരിക്കുന്നത്.

Top