ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ പ്രത്യേക സി.ബി.ഐ ഡയറക്ടര്‍ രാകേഷ് അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവ്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൈക്കൂലി കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനെതിരെ രാകേഷ് അസ്താന സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദ്ദേശം. തനിക്കെതിരെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കണമെന്നായിരുന്നു അസ്താനയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സി.ബി.ഐയുടെ രണ്ടാമത്തെ കമാന്‍ഡര്‍ ആയ അസ്താനയുമായി ബന്ധപ്പെട്ടുയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡി.എസ്.പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് വാക്കുപറഞ്ഞ് 5 കോടി രൂപ കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്‌ട്രേറ്റിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ദുബായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മനോജ് പ്രസാദ് ഈ ഇടപാടില്‍ ഇടനിലക്കാരനായി നിന്നിരുന്നു. ഇയാളെ ഒക്ടോബര്‍ 16ന് അറസ്റ്റു ചെയ്തിരുന്നു. മനോജിന്റെ അറസ്റ്റിനു പിന്നാലെ സി.ബി.ഐ ഒമ്പതു ഫോണ്‍കോളുകള്‍ പരിശോധിച്ചെന്നാണ് അവകാശപ്പെടുന്നത്. അസ്താനയും ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ളതാണ് ഈ ഫോണ്‍ സംഭാഷണങ്ങള്‍. മനോജ് പ്രസാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളായിരുന്നു ഇവര്‍ സംസാരിച്ചത്.
അസ്താന അഴിമതി നടത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സി.ബി.ഐ വിശദീകരണം.