ത്രിപുരയില്‍ മാറിമറിഞ്ഞ് ലീഡ് നില, ബിജെപി സീറ്റുകളില്‍ കുറവ്; നാഗാലാന്‍ഡില്‍ കാവി തരംഗം

ഡല്‍ഹി: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍ രണ്ടിടത്ത് ബിജെപിക്ക് മുന്‍തൂക്കം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. നാഗാലാന്‍ഡില്‍ വലിയ മുന്നേറ്റമാണ് ബിജെപി സഖ്യം കാഴ്ച വെയ്ക്കുന്നത്. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 ഇടത്താണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്. പ്രതിപക്ഷമായ എന്‍പിഎഫ് ആറിടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ത്രിപുരയില്‍ ആദ്യ മണിക്കൂറില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തോന്നിപ്പിച്ച ബിജെപി സഖ്യത്തിന്റെ ലീഡ് പിന്നീട് കുറയുന്നതാണ് കണ്ടത്. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍ 28 ഇടത്ത് മാത്രമാണ് ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കേ മൂന്ന് സീറ്റ് പിന്നിലാണ് ബിജെപി സഖ്യം. തുടക്കത്തില്‍ പതറിയ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം പിന്നീട് തിരിച്ചുകയറുന്നതാണ് കാണുന്നത്. അതേസമയം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന സ്ഥാനത്തേയ്ക്ക് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യത്തോട് ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്നതായി തോന്നിപ്പിച്ച ഗോത്ര പാര്‍ട്ടി തിപ്ര മോത്ത 12 ഇടത്താണ് മുന്നിട്ടുനില്‍ക്കുന്നത്.

മേഘാലയയില്‍ എന്‍പിപി വീണ്ടും തിരിച്ചുകയറി. ഒരു ഘട്ടത്തില്‍ ലീഡ് നില 20ല്‍ താഴേക്ക് പോയ എന്‍പിപി നിലവില്‍ 25 ഇടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ലീഡ് എട്ടിലേക്ക് ചുരുങ്ങി. നേരത്തെ പത്തിലധികം സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍കുന്നുണ്ടായിരുന്നു. മറ്റു പാര്‍ട്ടികളാണ് രണ്ടാം സ്ഥാനത്ത്. ത്രിണമൂല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ 17 ഇടത്താണ് മുന്നിട്ടുനില്‍ക്കുന്നത്.

Top