നിയമസഭ കയ്യാങ്കളിക്കേസ്; സഭയില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

kerala-assembly

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മരംമുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നിയമസഭയില്‍ ഇന്നുണ്ടാകും.

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്‌കരിച്ചിരുന്നു. ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് മറ്റ് രീതിയില്‍ സഭയില്‍ പ്രശ്‌നം ഉയര്‍ത്താനാണ് തീരുമാനം. സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ഉണ്ടാകും. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി ശിവന്‍കുട്ടി ഇന്നും നിയമസഭയില്‍ എത്തില്ല.

അതേസമയം, വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഐ എന്‍ എലിലെ പോരും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പും യോഗത്തില്‍ ചര്‍ച്ചയാകും. യോജിച്ച് പോകണമെന്ന നിര്‍ദ്ദേശം ഐഎന്‍എല്‍ അവഗണിച്ചതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുള്‍ വഹാബ് വിഭാഗം എകെജി സെന്ററില്‍ എത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടര്‍ നടപടികള്‍.

Top