നിയമസഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി നേതൃത്വം

ലക്‌നൗ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുപിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി നേതൃത്വം. മോദി-അമിത് ഷാ കൂട്ടുകെട്ടിന് പുറത്ത് ബിജെപി അവരുടെ ഏറ്റവും ശക്തനായ നേതാവായി ഉയര്‍ത്തിക്കാട്ടുന്ന യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണയും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭാവിനേതാവായി സംഘപരിവാര്‍ നേതൃത്വം കാണുന്ന യോഗിയുടെ നേതൃത്വത്തില്‍ മികച്ച വിജയമാണ് അവര്‍ ലക്ഷ്യംവെക്കുന്നത്.

2017ല്‍ ആദിത്യനാഥ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വിധാന്‍ പരിഷതിലേക്കാണ് (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) മത്സരിച്ചത്. ഇതില്‍ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലോക്ഭാംഗത്വം രാജിവെച്ചാണ് യോഗി വിധാന്‍ പരിഷതിലേക്ക് മത്സരിച്ചത്.

2022ല്‍ അദ്ദേഹം ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏതെങ്കിലും നിയമഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഗൊരഖ്പൂരില്‍ നിന്ന് 1998 മുതല്‍ അഞ്ച് തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളും അദ്ദേഹത്തിന് സുപരിചിതമാണ്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യോഗി മഥുരയിലേക്ക് കൂടുമാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കൃഷ്ണന്റെ ജന്‍മസ്ഥലമായ മഥുരയിലേക്ക് മാറുന്നതിലും ബിജെപിക്ക് പ്രത്യേകമായ താല്‍പര്യങ്ങളുണ്ട്. യോഗിയുടെ മണ്ഡലമായി മഥുരയെ മാറ്റുന്നതിലൂടെ ഇത് രാഷ്ട്രീയമായി ഉപയോഗിക്കാമെന്നാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. യോഗി എന്നാല്‍ മഥരുയെന്ന സമവാക്യം രൂപപ്പെടുത്തിയാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമാവുമെന്നും ബിജെപി കരുതുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് യോഗി ചുവടുമാറ്റത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

Top