സാമ്പത്തിക പ്രതിസന്ധി; സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം ചര്‍ച്ച ചെയ്ത് നിയമസഭ. സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷത്തില്‍ നിന്ന് റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രത്തില്‍ പറയാനുള്ളത് അവിടെ പറയു എന്ന സ്ഥിരം ക്യാപ്‌സ്യൂള്‍ ഇറക്കരുത്, പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യാനുണ്ടെന്നായിരുന്നു റോജി എം ജോണിന്റെ ചോദ്യം.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഉപഭോക്തൃ സംസ്ഥാനത്തിന് വന്‍ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വരുത്തിയത് വന്‍ വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജിഎസ്ടി വെട്ടിപ്പ് തടയാന്‍ പോലും സംവിധാനം ഉണ്ടാക്കിയിട്ടില്ല. നഷ്ടപരിഹാരം നിര്‍ത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ് ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചത് പോലും. 5000 കോടിയുടെ നഷ്ടം ഐജിഎസ്ടി ഇനത്തില്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍. ധനകാര്യ കമ്മീഷന്‍ അനുവദിച്ച ഗ്രാന്‍ഡ് കിട്ടിയിട്ടുണ്ട്. 14-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് കൂടുതല്‍ നല്‍കി. ഏഴ് വര്‍ഷത്തിനിടെ 25000 കോടി നഷ്ടമാണ് ഉണ്ടായതെന്നും റോജി എം ജോണ്‍ എംഎല്‍എ സഭയില്‍ പറഞ്ഞു.

സംസ്ഥാനം പിരിച്ചെടുക്കാനുള്ള നികുതി പോലും പിരിക്കുന്നില്ല. സാധാരണക്കാരന്റെ മേല്‍ അധിക ഭാരം അടിച്ചെല്‍പ്പിക്കുന്നു എന്നല്ലാതെ ഒരു കാര്യവും ഇല്ലെന്നും റോജി എം ജോണ്‍ എംഎല്‍എ കുറ്റപ്പെടുത്തി. കിഫ്ബി കടമെടുപ്പ് പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Top