തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയെ അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പൊലീസ്

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്. പ്രതി അരുണ്‍ ആനന്ദ് തന്നെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരവും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം അതീവ ഗുരുതര നിലയിലുള്ള കുട്ടിക്ക് വെന്റിലേറ്ററിന്റെ സഹായം തുടരുമെന്നും, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.കൂട്ടിക്ക് നിലവിലെ ചികിത്സ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. കുട്ടിയെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ കഴിയാത്ത ആരോഗ്യ അവസ്ഥയാണെന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.

കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ലായിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലച്ചോറിന് ചതവുണ്ട്. രക്തയോട്ടവുമില്ല. ഹൃദയത്തിനും ശരീരത്തിലെ മറ്റ് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനം മൂലമോ ഉണ്ടായതാണ്. ഇന്നലെ വൈകിട്ടു നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതി കാണാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല.

ഏഴ് വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

Top