ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് നേരെ ആക്രമണം; യുവജനകമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഉള്‍പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. സജനയുടെ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടീല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്നയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സജ്നയുടെ പരാതി.

ഇക്കാര്യം സംബന്ധിച്ച് പൊലീസില്‍ പരാതി ബോധിപ്പിച്ചുവെങ്കിലും അവരില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും സജ്ന ലൈവ് വീഡിയോയിലൂടെ പറയുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ച് പോവുകയായിരുന്നു. തന്റെ ദുരവസ്ഥ വിവരിച്ച് സജ്‌ന ഫേസ്ബു്കകില്‍ ലൈവ് വന്നോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.

Top