ചാവേര്‍ ആക്രമണ കേസ് ; പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവും 1,25,00 രൂപ പിഴയും

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവും 1,25,00 രൂപ പിഴയും. എറണാകുളം എന്‍ഐഎ കോടതിയുടേതാണ് വിധി. റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

യുഎപിഎ 38, 39, ഐപിസി 120 ബി തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ 2019 ഏപ്രിലിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പുതുവത്സര ദിനത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍.

കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കേസില്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. സ്വയം ചാവേറായി ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് അബൂബക്കര്‍ പിടിയിലായതെന്നും എന്‍ഐഎ സംഘം പറഞ്ഞിരുന്നു. അബൂബക്കറിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇവര്‍ മാപ്പുസാക്ഷികളായി. അഞ്ച് വര്‍ഷത്തിലേറെയായി റിയാസ് അബൂബക്കര്‍ ജയിലിലാണ്.

Top