കൊലപാതകം ഗുണ്ടാ സംഘത്തിന്റെ മേധാവിത്വം ഉറപ്പിക്കാന്‍: എസ് പി ഡി ശില്‍പ

കോട്ടയം: എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മര്‍ദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് എസ്പി ഡി ശില്‍പ. കൊല്ലാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് എതിര്‍ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആള്‍ക്കാരെ കണ്ടെത്താനുമായിരുന്നു ജോമോന്റ ആക്രമണം.

സ്വന്തം മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് ജോമോന്‍ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ജോ മോനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോന്റെ ശക്തി ക്ഷയിച്ചു. തിരിച്ചു വന്നപ്പോള്‍ ജില്ലയില്‍ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്റെ സംഘത്തില്‍ മുമ്പുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രദേശത്ത് ഇവര്‍ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മര്‍ദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഷാനിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരില്‍ കേസുകളുമില്ല. ഇന്‍സ്റ്റഗ്രാമില്‍ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോന്‍ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.

Top