ഖാസിം സുലൈമാനി വധം; ട്രംപിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍

കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ ഇന്റര്‍പോളിനോട് സഹായം തേടി. ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ മുപ്പതുപേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇറാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊലപാതകക്കുറ്റവും ഭീകരവാദക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നും ഇന്റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നുമാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. ഇസ്‌ലാമിക് റവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ‘ഖുദ്‌സ് സേന’ മേധാവിയായിരുന്നു സുലൈമാനി.

ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.

Top