അസം പൊലീസ് വെടിവെപ്പ്; മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍

ഗുവാഹത്തി: അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു .

എന്നാല്‍ 12 വയ്സ്സുകാരന്റെ മരണത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വരുമെന്നും ദാരംഗ് എസ് പി സുഷാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 33 വയസ്സുകാരനായ മൊയിനുല്‍ ഹഖാണ് സംഘര്‍ഷത്തില്‍ മരിച്ച മറ്റൊരാള്‍.

അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ദാര്‍രംഗ് ജില്ലയിലാണ് സംഭവം. സംസ്ഥാന കാര്‍ഷിക പദ്ധതിയില്‍പ്പെട്ട ഭൂമിയില്‍ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ആയിരക്കണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. വന്‍ സന്നാഹങ്ങളുമായി എത്തിയ പൊലീസ്, ജനങ്ങളെ മര്‍ദിക്കുന്നതും വെടിവയ്ക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലിസിനൊപ്പം നിന്നാണ്  പ്രതിഷേധക്കാര്‍ക്കു നേരെ അക്രമം കാണിച്ചത്. ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായിട്ടുണ്ട്. ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായതെന്ന് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ദ ട്വീറ്റില്‍ വ്യക്തമാക്കി.

ദാരംഗില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പ്രതിഷേധിച്ച ഒരാളെ പൊലീസ് വെടിവെച്ചിടുകയും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഫോട്ടോഗ്രാഫര്‍ അസം സിഐഡിയുടെ കസ്റ്റഡിയിലാണുള്ളതെന്ന് ഡിജിപി വ്യക്തമാക്കി.

 

Top